ചെങ്ങന്നൂർ: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സജിനി പവിത്രൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കളുടെയും കൊച്ചുമക്കളുടെയും സുഖത്തിനായി എല്ലാ സുഖസൗകര്യങ്ങളുമുള്ള തറവാട് ഉപേക്ഷിച്ച് ശരണാലയത്തിലെത്തിയ അമ്മയുടെയും തറവാടിന്റെയും കഥ പറഞ്ഞ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പത്മരാജൻ സിനിമയുടെ രചന നിർവഹിച്ചത് സജിനി പവിത്രനായിരുന്നു.
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി.സി. സരോജിനി അമ്മ എന്ന സജിനി പവിത്രൻ അധ്യാപികയായും എഴുത്തുകാരിയായും എട്ടു പതിറ്റാണ്ടിലേറെക്കാലം തന്റെ കർമമണ്ഡലത്തിൽ സജീവമായിരുന്നു.
1983ൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് കഥയെഴുതുമ്പോൾ കേരളത്തിൽ വൃദ്ധസദനങ്ങൾ പരിചിതമായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ട എഴുത്തുകാരിയായിരുന്നു അവർ. മൂന്ന് സിനിമകൾക്ക് കഥയൊരുക്കിയെങ്കിലും സജിനിയുടെ ലോകം സിനിമയിൽ മാത്രം ഒതുങ്ങിനിന്നില്ല. റേഡിയോ നാടകങ്ങളിലൂടെയായിരുന്നു തുടക്കം.
കഥ, കവിത, നോവൽ എന്നിവയിലെല്ലാം നിറഞ്ഞുനിൽക്കുമ്പോഴാണ് 1982ൽ ആകാശവാണിയിൽ നാടകം അവതിരിപ്പിക്കാൻ ക്ഷണം ലഭിച്ചത്.
ആകാശവാണിയിലും റേഡിയോ നാടകങ്ങളിലും അവർ നിറസാന്നിധ്യമായിരുന്നു. മൃച്ഛഘടികം, ഈഡിപ്പസ്, ഹാംലെറ്റ്, ഒഥ ല്ലോ, മാളവികാഗ്നിമിത്രം, സാഗരകന്യക എന്നീ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബാലസാഹിത്യത്തിലും വിവർത്തനത്തിലും അവർ നേടിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. 1991ൽ ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എൻസിഇആർടിയുടെ ദേശീയ അവാർഡ് നേടി. 1997ൽ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സജിനി പവിത്രനെ തേടിയെത്തിയട്ടുണ്ട്.
1942 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തായിരുന്നു ജനനം. ചങ്ങനാശേരി അസംപ്ഷന്‍ കോളജിൽനിന്ന് ബിഎസ്സിയും മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജിൽനിന്ന് ബിഎഡും കരസ്ഥമാക്കിയ സോരജിനി 32 വർഷം അധ്യാപികയായിരുന്നു.
ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. 84-ാം വയസിലും സർഗരചനകൾ തുടർന്നുകൊണ്ടിരുന്നു. ‘ദക്ഷിണായനം’ എന്ന തിരക്കഥ സിനിമയാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവർ മടങ്ങുന്നത്.
ആലാ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പരേതനായ എൻ.കെ. പവിത്രനാണ് ഭർത്താവ്. മക്കൾ: ബൈജു പവിത്രൻ, ഡോ. ലക്ഷ്മി. മരുമക്കൾ: പരേതനായ ഡോ. എ.പി. ശ്രീകുമാർ, എൻ.പി. മിനു.